മഴക്കൊരുപാട് പറയാനുണ്ടായിരുന്നു.
വേദനയുടെ, വിരഹത്തിന്റെ ആത്മാവിൽ തട്ടു-
മായിരം കാവ്യശകലങ്ങൾ.
വേദനയുടെ, വിരഹത്തിന്റെ ആത്മാവിൽ തട്ടു-
മായിരം കാവ്യശകലങ്ങൾ.
ചിരിയുടെ, ചിന്തയുടെ ചേതോഹരമായ
ഒരുപാട് ഓർമ്മച്ചീളുകൾ.
കരിമേഘത്തിൻ കൽത്തുറങ്കിൽ
നിന്നൊരു കുഞ്ഞു കണമായ് പൊഴിഞ്ഞ്
മണ്ണിൽ മരുപ്പച്ച തീർക്കുന്നോരീ ക്ഷണത്തിൽ
ഒരുപാട് ഹൃദയങ്ങളെ തൊട്ടറിയുന്നവൾ.
നിറമില്ലാതൂർന്നു വീഴുന്നു പാരിൽ നിന്നെങ്കിലും
നിറമാർന്ന മഴവില്ല് ചമക്കുന്നു മണ്ണിലും മനസ്സിലും.
കുളിരാർന്ന മഴയുടെ ഭാവവും താളവും
തണലാക്കി വിരിയുന്നു മണ്ണിൽ പൂക്കളും പ്രണയവും.
കരിപുരണ്ട കാഴ്ച്ചകൾ ഈ ഭൂവിൽ കാണവേ-
യവളുടെ കണ്ണീർ നിറക്കുന്നു നദികളെ.
ചിലനേരം രൗദ്രയായ് ഹനിക്കുന്നു ഭൂവിനെയും
അതിൽ വാഴും ആയിരം കിരാത ഹൃദയങ്ങളെയും.
മഴ മൗനിയാണെന്നൊരു അന്ധവിശ്വാസം
ഈ മണ്ണിലാരോ മന്ത്രിച്ചിരുന്നു.
മാനവ മനസ്സിന്റെ നന്മയും തിന്മയും
മഴയായ് പൊഴിയുന്നു മൂകമീ ഭൂമിയിൽ.