മനസ്സിലുറങ്ങുന്ന സ്വപ്നങ്ങൾക്ക്
വിളറിയ വെളുപ്പ് നിറമാണ് .
ചങ്ങലക്കിട്ട ഭ്രാന്തന്റെ ജല്പനങ്ങളാണ് .അവയുടെ ചലനമില്ലാത്ത ചിറകുകൾക്ക്
കൂട്ടിലടച്ച കിളിയുടെ നിസ്സഹായതയാണ് .
ഓർമ്മകൾക്ക് കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക് മറവിയോടാണ് പ്രണയം!.
മരിക്കാത്ത ഓർമ്മകൾക്ക്
മറവിയുടെ ചായം പൂശുമ്പോൾ,
ഉറങ്ങുന്ന സ്വപ്നങ്ങളായി അവ
മനസ്സിൽ ചേക്കേറും.
തുറന്നുവിട്ട സ്വപ്നങ്ങൾക്ക്
മഴവില്ലിന്റെ നിറമാണ് .
കണ്ണീരിന്റെ നനവുള്ളവക്കും
ഒളിമങ്ങാത്ത ശോഭയാണു!.
അതിരില്ലാത്ത നീലാകാശത്ത്
സ്വപ്നങ്ങളെ തുറന്നുവിട്ട്,
അലയൊതുങ്ങിയ കടൽക്കരയിൽ
നനവ് വറ്റാത്ത മണൽത്തിട്ടയിൽ
ചേർന്നുകിടക്കാനാണ് എനിക്കിഷ്ടം.
അനന്തതയിൽ അവ അലഞ്ഞു നടക്കട്ടെ,
നൂലില്ലാപ്പട്ടങ്ങളെപ്പോലെ
സ്വതന്ത്രസഞ്ചാരം നടത്തട്ടെ!.
കൈയ്യെത്താത്ത അകലങ്ങളിലാണെങ്കിലും
എന്റെ സ്വപ്നങ്ങൾ എന്റേത് മാത്രമാണ് .
അസ്തിത്വം തേടി അവ കാലാന്തരങ്ങളിൽ
എന്നിലേക്ക് തിരികെ വരും...
എന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ
സ്വയം ത്യജിച്ച്,
യാഥാർത്ഥ്യത്തിനു വഴി മാറും.
ചിലത് ലക്ഷ്യം മറന്ന്, രക്തം പൊടിഞ്ഞ്,
മോഹങ്ങളെ നിറം കെടുത്തും.
പ്രത്യാശയുടെ പുതുജീവനേകി
വീണ്ടും ഞാനവയെ
വിഹായസ്സിലേക്കയക്കും.
ഒടുവിൽ മൃതിയെന്നെ പുൽകുമ്പോളും
ഒരായിരം സ്വപ്നങ്ങൾ നീലാകാശത്ത്
നിറഞ്ഞ് നിൽക്കും..
മൃതി പുണരാത്ത
എന്റെ സ്മൃതിയുമായ്...!